ഇൻഡോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഉത്തരാഖണ്ഡ്, ജമ്മു കാഷ്മീർ, കർണാടക ടീമുകൾ സെമി ഫൈനലിൽ കന്നു. ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ ഉത്തരാഖണ്ഡ് ജാർഖണ്ഡിനെയും കർണാടക മുംബൈയെയും ജമ്മു കാഷ്മീർ മധ്യപ്രദേശിനെയും തോൽപ്പിച്ചു.
ജർഖണ്ഡിനെ ഇന്നിംഗ്സിനും ആറ് റൺസിനും തോൽപ്പിച്ചാണ് ഉത്തരാഖണ്ഡ് സെമിയിൽ പ്രവേശിച്ചത്. മത്സരത്തിൽ എട്ട് വിക്കറ്റ് നേടിയ ഉത്തരാഖണ്ഡ് സ്പിന്നർ മായങ്ക് മിശ്രയാണ് മാൻ ഓഫ് ദ മാച്ച്. ഉത്തരാഖണ്ഡിന്റെ കന്നി സെമിഫൈനൽ പ്രവേശനമാണിത്.
ത്രില്ലർ പോരാട്ടത്തിൽ മധ്യപ്രദേശിനെ 56 റൺസിന് തോൽപ്പിച്ചാണ് ജമ്മു കാഷ്മീർ ചരിത്രത്തിൽ ആദ്യമായി രഞ്ജി സെമിപ്രവേശനം നേടിയത്. ആദ്യ ഇന്നിംഗ്സിൽ ഏഴും രണ്ടാം ഇന്നിംഗ്സിൽ അഞ്ചും ഉൾപ്പടെ 12 വിക്കറ്റുകൾ പിഴുത ജമ്മു കാഷ്മീർ പേസർ ആഖ്വബ് നബിയാണ് ജയമൊരുക്കിയത്. നബിയാണ് മാൻ ഓഫ് ദ മാച്ച്.
കരുത്തരായ മുംബൈയെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് കർണാടക സെമിപ്രവേശനം നേടിയത്. 325 റൺസ് പിന്തുടർന്ന കർണാടക ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓപ്പണർ കെ.എൽ.രാഹുൽ നേടിയ മിന്നുന്ന സെഞ്ചുറിയാണ് (130) കർണാടകയ്ക്ക് കരുത്തായത്. രവിചന്ദ്രൻ സമറാൻ പുറത്താകാതെ 83 റൺസ് നേടി. വിദ്യാർഥർ പാട്ടീൽ 31 റൺസുമായി പുറത്താകാതെ നിന്നും. രാഹുലാണ് മാൻ ഓഫ് ദ മാച്ച്.
ആന്ധ്രപ്രദേശ്-പഞ്ചിമ ബംഗാൾ ക്വാർട്ടർ ഫൈനൽ അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നാലാം ദിനം പൂർത്തിയായപ്പോൾ മത്സരത്തിൽ വിജയികളായിട്ടില്ലെങ്കിലും ബംഗാൾ സെമിയിൽ കടക്കുമെന്ന് ഉറപ്പാണ്.
ആദ്യ ഇന്നിംഗ്സിൽ 334 റൺസിന്റെ കൂറ്റൻ ലീഡ് നേടിയ ബംഗാൾ മത്സരത്തിൽ വിജയത്തിലേക്ക് നീങ്ങുകയാണ്. ഏഴ് വിക്കറ്റ് കൈവശമുള്ള ആന്ധ്രയ്ക്ക് അവാസന ദിവസം ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ 270 റൺസ് കൂടി വേണം.